രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സര്‍വെ ഫലം. എബിപി ഉത്തര്‍പ്രദേശില്‍ നടത്തിയ സര്‍വെയിലാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നുവന്നത്. രാഹുലിനെ കൂടാതെ പ്രിയങ്കയും യുപിയിലെ മണ്ഡലം തന്നെ മത്സരിക്കാൻ തിരഞ്ഞെടുക്കണമെന്നും അഭിപ്രായ സര്‍വെയില്‍ പറയുന്നു.
സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം ആള്‍ക്കാരും ഇരവരും ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ ജനവിധി തേടണമെന്ന് അഭിപ്രായപ്പെട്ടു. 33 ശതമാനം പേര്‍ മാത്രമാണ് രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ നിന്നും മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിക്കാൻ തയ്യാറായില്ല.
2019 ല്‍ കനത്ത പരാജയമാണ് രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയില്‍ നിന്നും നേരിടേണ്ടിവന്നത്. കോണ്‍ഗ്രസിലെ ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം രാഹുല്‍ അമേഠിയെ കൂടാതെ വയനാട്ടില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. വയനാട്ടില്‍ വിജയിച്ചെങ്കിലും നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായ അമേഠിയില്‍ കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് പരാജയപ്പെട്ടത് കോണ്‍ഗ്രസിനും രാഹുലിന് വലിയ തിരിച്ചടിയായി.
ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. സഞ്ജയുടെ മരണം ശേഷം 1981 ല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച രാജീവ് മത്സരിക്കാൻ തിരഞ്ഞെടുത്തതും അമേഠിയായിരുന്നു. 91 വരെ നാല് തവണ രാജീവ് അമേഠിയില്‍ നിന്നും ലോക്‌സഭയിലെത്തി. 1999 ല്‍ സോണിയയും പാര്‍ലമെന്റില്‍ എത്തിയത് അമേഠിയില്‍ നിന്നാണ്. 2004ല്‍ മണ്ഡലം രാഹുലിനായി സോണിയ ഒഴിഞ്ഞു നല്‍കി. 2014 വരെ മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച ശേഷമാണ് 2019ല്‍ രാഹുല്‍ 2014 അദ്ദേഹം തന്നെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയത്.