ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാർഥിയാകാനുള്ള പാർട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തനിക്ക് അവസരം നല്‍കിയിരുന്നെന്നും അവർ പറഞ്ഞു.
‘ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം ഞാൻ പറഞ്ഞു, മത്സരിക്കാനില്ലെന്ന്. എന്റെ കൈയില്‍ അത്ര പണമില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും മത്സരിക്കുന്നതിലും എനിക്ക് പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു’ ടൈംസ് നൗ ചാനലിലെ പരിപാടിയില്‍ ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തി.
തന്റെ വാദം പാർട്ടി നേതൃത്വം അംഗീകരിച്ചതായും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.രാജ്യത്തെ ധനമന്ത്രിക്ക് ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഫണ്ടില്ലെന്നാണോ എന്ന ചോദ്യത്തിന് നിർമലയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല. എന്റെ ശമ്ബളവവും എന്റെ വരുമാനങ്ങളും എന്റെ സമ്ബാദ്യവും മാത്രമാണ് എന്റേത്’.
നിലവില്‍ കർണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിർമല സീതാരാമൻ. മത്സരിക്കാനില്ലെങ്കിലും പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവർ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനായി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.