രാജസ്ഥാനില്‍ ഇക്കുറി ബിജെപി അധികാരം പിടിയ്‌ക്കുമെന്ന് വാതുവെപ്പുകാരുടെ (സത്താ ബസാര്‍) പ്രവചനം. ബിസിനസുകാരന്‍ ഹര്‍ഷ് ഗോയങ്കയാണ് വാതുവെപ്പുകാരുടെ ഈ പ്രവചനം സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ നടന്ന അധികാരവടംവലിയാണ് കോണ്‍ഗ്രസിന് വിനയാകുന്നതെന്ന് നേരത്തെ രാഷ്രീയ വിദഗ്ധര്‍ പ്രവചിച്ചിരുന്നത് ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്ബോഴും സര്‍ക്കാരുകള്‍ മാറി മാറി വരുന്നതാണ് ട്രെന്‍ഡ്. ഈ പ്രവണത രാജസ്ഥാനില്‍ തുടരും. എന്നാൽ തെലുങ്കാനയിൽ കോൺഗ്രസ് ചന്ദ്രശേഖരാ റാവുവിന്റെ ബിആർഎസിനോട് ഒപ്പുത്തിനൊപ്പം പിടിക്കും എന്നാണ് വാതുവെപ്പുകാരുടെ വിലയിരുത്തൽ. ശക്തമായ ഭരണവിരുദ്ധ വികാരം കൂടി കണക്കിലെടുക്കുമ്പോൾ തെലുങ്കാനയിൽ കോൺഗ്രസിനാണ് കൂടുതൽ സാധ്യത.
ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസിന്റെ സീറ്റെണ്ണം ചുരുങ്ങുമെന്നും എങ്കിലും ഭരണത്തുടര്‍ച്ച നേടുമെന്നുമാണ് പ്രവചനം. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞ് കമൽനാഥ് അധികാരം പിടിക്കുമെന്നും വാതുവെപ്പുകാർ വിലയിരുത്തുന്നു. കേന്ദ്രമന്ത്രി ജ്യോതിരാജ സിന്ധ്യയുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്യിലുള്ള രാജസ്ഥാൻ കൈവിടുമെങ്കിലും ബിജെപിയിൽ നിന്നും ടി ആർ എസിൽ നിന്നുമായി രണ്ട് സംസ്ഥാനങ്ങൾ കോൺഗ്രസ് തിരികെ പിടിക്കുകയും ഛത്തീസ്ഗഡിൽ ഭരണം നിലനിർത്തുകയും ചെയ്യും എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പലപ്പോഴും വാതുവെപ്പുകാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലെ അടിയൊഴുക്കുകള്‍ പ്രവചിക്കുന്നതില്‍ വിദഗ്ധരാണ്. പലപ്പോഴും ഇവരുടെ പ്രവചനം ശരിയാകാറുള്ളതിനാലാണ് വാതുവെപ്പുകാരുടെ പ്രവചനത്തിന് പ്രധാന്യം നല്‍കുന്നത്.