കിളിമാനൂര്‍: സോഷ്യല്‍ മീഡിയ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ശ്രമിച്ച കേസില്‍ 17കാരന്‍ അടക്കം മൂന്നുപേര്‍ പള്ളിക്കല്‍ പൊലീസിന്റെ പിടിയില്‍. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ 504 നമ്ബര്‍ വീട്ടില്‍ ചലഞ്ച് ഷൈന്‍ എന്ന ഷൈന്‍ (20), പുഞ്ചവയല്‍ കോളനി, 504ല്‍ ചൊള്ളാമാക്കല്‍ വീട്ടില്‍ ജോബിന്‍ (19), ചാത്തന്നൂര്‍ സ്വദേശിയായ 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. 15കാരിയെയാണ് മൂവര്‍സംഘം വലയിലാക്കിയത്. ഓണ്‍ലൈന്‍ ക്ലാസിന് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ വഴി മൂവര്‍സംഘം പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പർ കണ്ടെത്തി റോങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന്, പ്രത്യേക ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് നമ്പർ കൊടുക്കുകയും ചെയ്യും.
ചാത്തന്നൂരുള്ള 17കാരനാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ ലഹരിക്കും മൊബൈല്‍ ഗെയ്മുകള്‍ക്കും അഡിക്റ്റാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട കുടുംബാംഗങ്ങള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൊബൈല്‍ പരിശോധിച്ചതില്‍നിന്ന് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ചിട്ടുള്ളതായി കണ്ടെത്തി. പള്ളിക്കല്‍ സ്റ്റേഷന് ഓഫിസര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സി.ഐക്കൊപ്പം എസ്.ഐമാരായ എം. സാഹില്‍, വിജയകുമാര്‍, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനന്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.