യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് നോട്ടീസ് നല്‍കും. ശനിയാഴ്ചയാവും രാഹുലിലെ ചോദ്യം ചെയ്യുക. അടൂര്‍ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് 24 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് കാര്‍ഡുകള്‍ കണ്ടെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭിവിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ്ടോപ് എന്നിവിടങ്ങളില്‍ നിന്നാണ് കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയെന്നതിനും തെളിവ് ലഭിച്ചെന്ന് പൊലീസ് പറയുന്നു. പിടിച്ചെടുത്ത കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച്‌ വ്യാജമെന്ന് ഉറപ്പിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. കേസില്‍ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്. സംഘടനയില്‍ പരാതി ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് സംഘം വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കും.

അതേസമയം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസ് യൂത്ത് കോണ്‍ഗ്രസിന് വീണ്ടും നോട്ടിസ് നല്‍കും. നേത്തെ നോട്ടിസ് നല്‍കിയിട്ടും വിശദീകരണം നല്‍കാത്ത പശ്ചാത്തലത്തിലാണ് നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ട് 17ന് നോട്ടിസ് നല്‍കിയിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഓഫീസ് അറിയിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം പുറത്തായത്.

അന്വേഷണം മുറുകത്തോടെ യൂത്ത് കോൺഗ്രസ് മാത്രമല്ല സംസ്ഥാനത്ത് കോൺഗ്രസും വൻ പ്രതിസന്ധിയിൽ ആകുകയാണ്. പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി ഇത് മാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം ജനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ ഏറ്റവും സ്വീകാര്യതയുള്ള മുഖങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് ഇത്തരമൊരു കേസിൽ ഉണ്ടായാൽ അത് പാർട്ടിയെ വലിയ രീതിയിൽ ബാധിക്കുന്ന ഒന്നായി മാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക