പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പോലുള്ള ശ്രമങ്ങള്‍. ഇതിന്റെ സ്വാധീനം ഇപ്പോള്‍ ലോകമെമ്ബാടും ദൃശ്യമാണ് . അമേരിക്കൻ വിപണിയില്‍ ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് പകരമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ സ്വീകാര്യത നേടുകയാണ്. പല രാജ്യങ്ങളിലും ചൈനയ്‌ക്കെതിരെയുള്ള നടപടികളുടെ സ്വാധീനം ചരക്കുകളിലും ദൃശ്യമാണ്. ചൈനയിലെ ഉല്‍പാദനം, വിതരണ ശൃംഖല എന്നിവയില്‍ നിന്ന് പല രാജ്യങ്ങളും അകന്നു. അമേരിക്കയും ചൈനയും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചത് 44 ശതമാനം: ഒരു പുതിയ സര്‍വേ അനുസരിച്ച്, 2018 നും 2022 നും ഇടയില്‍ ചൈനയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി 10 ശതമാനം കുറഞ്ഞു. മറുവശത്ത്, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 44 ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ പുതിയ പ്രവണത കാരണം, മെക്സിക്കോ, ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) രാജ്യങ്ങള്‍ക്കും വളരെയധികം പ്രയോജനം ലഭിച്ചു.
ഇതേ കാലയളവില്‍ മെക്സിക്കോയില്‍ നിന്നുള്ള ഇറക്കുമതി 18 ശതമാനവും 10 ആസിയാൻ രാജ്യങ്ങളില്‍ നിന്നുള്ള 65 ശതമാനവും വര്‍ധിച്ചു. ഇന്ത്യൻ യന്ത്രങ്ങളുടെ ഇറക്കുമതി 70 ശതമാനമാണ് കൂടിയത്. വ്യാപാരയുദ്ധത്തിന് പുറമേ, കോവിഡ് -19, പ്രകൃതി ദുരന്തങ്ങള്‍, യുക്രൈൻ യുദ്ധം എന്നിവയും വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്.
വാള്‍മാര്‍ട്ടില്‍ നിന്ന് ഇന്ത്യക്ക് സഹായം: അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിന് അമേരിക്കയില്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. കമ്ബനിക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വാള്‍മാര്‍ട്ട് വര്‍ധിപ്പിച്ചു. അവരുടെ സ്റ്റോറുകളില്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് പ്രധാന സ്ഥാനം നല്‍കി. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കമ്ബനി ഇന്ത്യയില്‍ നിന്ന് വൻതോതില്‍ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ കണക്ക് മൂന്ന് ബില്യണ്‍ ഡോളറിലെത്തി. വാള്‍മാര്‍ട്ട് ഫ്ലിപ്പ്കാര്‍ട്ടിനെ വാങ്ങിയതുമുതല്‍ ഇന്ത്യൻ വിപണിയോടുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ, മധ്യ അമേരിക്ക, ബ്രിട്ടൻ തുടങ്ങി ലോകത്തിലെ 14 രാജ്യങ്ങളിലേക്ക് കമ്ബനിയിലൂടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ എത്തുന്നു.