ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. നവംബര്‍ രണ്ടിന് ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അടുത്ത 6-8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടുത്ത മൂന്ന് മാസം നടപടികള്‍ മന്ദഗതിയില്‍ നീങ്ങുകയാണെങ്കില്‍ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
വിശ്വസ്തന് പിന്നാലെ കെജ്രിവാളും അഴിക്കുള്ളിലേക്കോ?
കെജ്രിവാളിന്റെ വിശ്വസ്തനും, ഡൽഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഇതേ കേസിൽ ദീർഘകാലമായി ജയിലിലാണ്. വിചാരണ തീരും വരെ അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ ഇപ്പോഴത്തെ നിലയിൽ സാധ്യതകൾ ഇല്ല. അതുകൊണ്ടുതന്നെ കെജ്രിവാളിനെയും കാത്തിരിക്കുന്നത് സമാന വിധിയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ബിജെപിയുടെ പകപോക്കലോ? രാജ്യത്തെ തന്നെ ബിജെപി വിരുദ്ധ നേതാക്കളിൽ പ്രമുഖനാണ് ഡൽഹി മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ പൊതു തിരഞ്ഞെടുപ്പിന് കേവലം ആറുമാസം ഉള്ളപ്പോൾ അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ഏജൻസി ഉപയോഗിച്ച് കൽത്തുറങ്ക് വിധിക്കാനുള്ള കേന്ദ്ര നീക്കമാണോ ഇതിന് പിന്നിൽ എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംശയം ഉയരുന്നുണ്ട്. സമാനമായ നീക്കങ്ങൾ മറ്റു പ്രതിപക്ഷ നേതാക്കൾക്കെതിരെയും ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ആകാംക്ഷയോടെ രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.