മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു. അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ കേസില്‍ നടപടി ഊര്‍ജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികള്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേസില്‍ സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്.
മൊഹാലിയില്‍ എഎപി എംഎല്‍എ കുല്‍വന്ത് സിങ്ങിന്‍റെ വീട്ടിലും റെയിഡ് നടന്നു. സഞ്ജയ് സിങ്ങിലൂടെ കെജരിവാളിലേക്ക് ഏജൻസികള്‍ വിരല്‍ ചൂണ്ടുമ്ബോള്‍ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കള്‍ ദില്ലിയില്‍ സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവെക്കരുതെന്ന് കെജരിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടുണ്ട്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് കെജരിവാള്‍ ഹാജരാകുമോ എന്ന കാര്യത്തിലും ഇതുവരെ സ്ഥീരികരണം ഉണ്ടായിട്ടില്ല. കള്ളകേസില്‍ കുടുക്കി കെജരിവാളിനെ ജയിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം.
കെജ്രിവാളിൻറെ അറസ്റ്റിലൂടെ ഇന്ത്യ സഖ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ബിജെപി പദ്ധതിയെന്ന് പ്രതിപക്ഷ നേതാക്കള്‍ കരുതുന്നു.അതെസമയം അഴിമതിയുടെ കിങ്പിങ്ങ് കെജരിവാളാണ് എന്ന ആരോപണം ബിജെപി ശക്തമാക്കുകയാണ്.