രാജ്യാന്തര വിപണിയില്‍ വീണ്ടും കത്തിക്കയറി ക്രൂഡോയില്‍ വില. രണ്ടാഴ്ചയ്ക്കുശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 90 ഡോളര്‍ മറികടക്കുന്നത്. ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 90.96 ഡോളര്‍ നിരക്കിലും, ഡബ്ല്യുടിഐ ക്രൂഡോയില്‍ വില ബാരലിന് 87.71 ഡോളര്‍ നിരക്കിലുമാണ് ഇന്ന് വ്യാപാരം നടന്നത്.
ഇസ്രായേല്‍-ഹമാസ് യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്.ക്രൂഡോയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലും റഷ്യ ഇത്തവണയും ഇന്ത്യയ്ക്ക് വമ്ബൻ ഡിസ്കൗണ്ടാണ് നല്‍കിയിരിക്കുന്നത്. നിലവില്‍, ബാരലിന് 8 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ ഡിസ്കൗണ്ട് റഷ്യ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് രണ്ടിരട്ടിയോളമാണ് റഷ്യ വര്‍ദ്ധിപ്പിച്ചത്. ഇതോടെ, ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വിഹിതം 33 ശതമാനത്തില്‍ നിന്നും 38 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുദ്ധഭീതി ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോള എണ്ണ ഉല്‍പ്പാദനത്തിലും, കയറ്റുമതിയിലും ഇസ്രയേലിനോ ഗാസയ്ക്കോ പ്രത്യേക പങ്കില്ല. എന്നാല്‍, ഇരുകൂട്ടരും തമ്മിലുള്ള യുദ്ധം കനത്താല്‍ സമീപരാജ്യങ്ങളും എണ്ണ ഉല്‍പ്പാദനത്തില്‍ നിര്‍ണായക പങ്കുള്ള ഇറാൻ, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസപ്പെട്ടേക്കാമെന്നാണ് വിലയിരുത്തല്‍.