റഷ്യൻ ഇല്യുഷിൻ ഇല്‍-76 (Ilyushin Il-76) സൈനിക ഗതാഗത വിമാനം ബുധനാഴ്ച റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയില്‍ തകർന്നുവീണു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യ തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.
ആകെ 74 പേരാണ് തകർന്ന സൈനിക വിമാനത്തില്‍ ഉണ്ടായിരുന്നത്. 65 തടവുകാർക്ക് പുറമെ ആറ് ക്രൂ അംഗങ്ങളും മറ്റു മൂന്ന് പേരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഉക്രൈൻ സൈനികരെ കൈമാറാൻ കൊണ്ടുപോകവെ അവരുടെ ഭാഗത്ത് നിന്നുണ്ടായ സൈനിക ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് റഷ്യ ആരോപിക്കുന്നത്.
റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്ന ‘ബാസ’ എന്ന ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഒരു വലിയ വിമാനം നിലത്തേക്ക് വീഴുന്നതും വലിയ അഗ്നിഗോളം പോലെ പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.സൈനികർ, ചരക്ക്, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സൈനിക ഗതാഗത വിമാനമാണ് Il-76. അഞ്ച് പേരടങ്ങുന്ന ഒരു സാധാരണ ജീവനക്കാരാണ് ഇതിന് ഉള്ളത്. കൂടാതെ പരമാവധി 90 യാത്രക്കാരെ വരെ വഹിക്കാനാകും.