കരുവന്നൂര്‍ കേസില്‍ ഇഡി കാത്തിരിക്കുന്നത് “മുകളില്‍’ നിന്നുള്ള ഉത്തരവിനായി. ഇഡിയുടെ ഇതുവരെയുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ടിന്‍റെ കരട് ഇഡി കൊച്ചി ഓഫീസില്‍നിന്നു ഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തതായാണ് സൂചന. കേസിലെ അടുത്ത നടപടി എന്തൊക്കെയായിരിക്കണമെന്നും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതിന് ഇഡി കേന്ദ്ര ഓഫീസിന്‍റെ അനുമതി ആവശ്യമാണെന്നിരിക്കെ അത് അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നറിയുന്നു.ഇഡി കൊച്ചി ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്ന ആ “അനുമതി’ കേരളത്തിലെ ഉന്നത സിപിഎം നേതാക്കളിലേക്കുള്ള നിര്‍ണായക നീക്കത്തിനുള്ള അഭ്യര്‍ഥനയാണെന്നാണ് സൂചന. കേന്ദ്ര ഓഫീസിന്‍റെ അനുമതിയോടെ മുന്നോട്ടുപോയാല്‍ പഴുതുകളില്ലാതെ അന്വേഷണം ഊര്‍ജിതമാക്കാം എന്നതിനാലാണ് കൊച്ചി ഓഫീസ് ഡല്‍ഹിയുടെ അനുമതി കാത്തിരിക്കുന്നത്.
എം.കെ.കണ്ണൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡിയുടെ വെളിപ്പെടുത്തലും അരവിന്ദാക്ഷന്‍റെ അറസ്റ്റിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ലഭിച്ച നിര്‍ണായക മൊഴികളും മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎല്‍എയുടെ കാര്യവുമെല്ലാം ഇനി നിര്‍ണയിക്കുന്നത് മുകളില്‍നിന്നുള്ള ആ സുപ്രധാന ഉത്തരവായിരിക്കും.