പൊലീസുകാരിലെ ലഹരി ഉപയോഗം തടയാൻ നടപടിയുമായി സേന. പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കാണെന്ന് ഉത്തരവില്‍ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.
കൂടാതെ അവര്‍ക്ക് കൗണ്‍സിലിങ് നല്‍കണം. അവരെ ശരിയായ മാര്‍ഗത്തില്‍ കൊണ്ടുവരണം. ഉദ്യോഗസ്ഥരിലെ ലഹരി ഉപയോഗം ശ്രദ്ധിക്കാത്തത് മേല്‍നോട്ട വീഴ്ചയാണ്. അങ്ങനെ വീഴ്ചയുണ്ടായാല്‍ യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്ന മറ്റുള്ളവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്ക് വരുന്നതും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും വാക്കേറ്റത്തിലേര്‍പ്പെടുകയും സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇത് തടയാനുള്ള നീക്കവുമായി മേലുദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
ഏത് ഉദ്യോഗസ്ഥരാണോ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് അതിന്റെ ഉത്തരവാദിത്തം മേലധികാരികള്‍ക്കാണ്. സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കും സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. അതില്‍ വീഴ്ചയുണ്ടായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഇനി ഇവര്‍ മദ്യപിച്ച് വന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. അവര്‍ക്കെതിരെയായിരിക്കും നടപടി.