സോളാര്‍ പീഡന ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഡ്വ. സുധീര്‍ ജേക്കബ് സമര്‍പ്പിച്ച സ്വകാര്യ അന്യായ ഹർജിയിലാണ് കോടതി നടപടി.
സോളാര്‍ കേസിലെ പീഡനാരോപണ പരാതിയില്‍ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമര്‍പ്പിച്ചത് .എന്നാല്‍ ഈ ഹർജിയിലെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമൻസ് അയയ്ക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കാതിരുന്നത്.
കഴിഞ്ഞദിവസം സ്റ്റേ നീങ്ങിയതോടെയാണ് ഹർജി വീണ്ടും പരിഗണിച്ച കൊട്ടാരക്കര കോടതി ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. കെ.ബി ഗണേഷ്കുമാറും ശരണ്യ മനോജും സോളാര്‍ കേസിലെ പരാതിക്കാരിയും ചേര്‍ന്നാണ് പീഡനപരാതിയില്‍ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് എന്നായിരുന്നു സിബിഐ കണ്ടെത്തല്‍.