കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിനായി സമ്മര്‍ദം ശക്തമാക്കാൻ കേരളാ കോണ്‍ഗ്രസ് എം തീരുമാനം. കോട്ടയത്തിന് പുറമെ ഇടുക്കിയോ പത്തനംതിട്ടയോ ആവശ്യപ്പെടണമെന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ ധാരണയായി. പുതുപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി.
മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ടാം മന്ത്രി സ്ഥാനമെന്ന ആവശ്യം ശക്തമാക്കും. സോളാര്‍ പരാതിക്കാരിയുടെ വിവാദ കത്തില്‍ പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ പേര് ഉള്‍പ്പെടുത്താൻ ഇടപെട്ട ഗണേഷ് കുമാറിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കും. ഗണേഷ് കുമാറിൻ്റെ മന്ത്രിസഭാ പ്രവേശത്തില്‍ മുന്നണിയില്‍ എതിര്‍പ്പ് അറിയിക്കാനും തീരുമാനമായി.
ഇടതുമുന്നണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി വരുതിയിൽ നിർത്തുകയാണ് ജോസ് വിഭാഗത്തിന്റെ ലക്ഷ്യം ഒന്ന് വ്യക്തമാക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുതുപ്പള്ളിയിലെ വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി തങ്ങളെ പുതുക്കാനുള്ള ശ്രമങ്ങൾക്ക് നിന്നുകൊടുക്കുന്നില്ല എന്ന കൃത്യമായ സൂചനയും അവർ നൽകുന്നു. മുന്നണി ദുർബലപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ കൂടുതൽ സീറ്റും മന്ത്രിസ്ഥാനവും നേടിയെടുക്കാൻ യുഡിഎഫ് രാഷ്ട്രീയത്തിൽ തുടർന്ന ശൈലി ജോസ് കെ മാണി പുറത്തെടുക്കുമ്പോൾ മറ്റൊരു മുന്നണി മാറ്റത്തിന് കളമൊരുക്കൽ ആണോ എന്ന് സംശയിക്കുന്നവരും ഉണ്ട്