ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ജനസമ്ബര്‍ക്ക പരിപാടിയിലൂടെ ശക്തിയാര്‍ജ്ജിക്കാൻ രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്ബോള്‍ വിവാദങ്ങള്‍ നിഴലിക്കുമോയെന്ന ആശങ്ക സി.പി.എമ്മില്‍ പടരുന്നു. കേരളത്തിന്റെ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്ബത്തിക രംഗവും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള മാസപ്പടി ആരോപണങ്ങളും സര്‍ക്കാരിന്റെ ധൂര്‍ത്തുമൊക്കെ പ്രതിപക്ഷം ഉയര്‍ത്തിയിരിക്കെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഓരോ മണ്ഡലത്തിലും പര്യടനത്തിറങ്ങുന്നത്. പുതുപള്ളിയില്‍ ഇടതുമുന്നണിക്കേറ്റ പരാജയത്തിന് കാരണങ്ങളിലൊന്ന് ഭരണ വിരുദ്ധ വികാരവും അന്തര്‍ലീനമായിട്ടുണ്ടെന്ന തിരിച്ചറിവിലാണ് സര്‍ക്കാരും പാര്‍ട്ടിയും ജീവൻ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.

തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞടുപ്പുകളില്‍ ഏറ്റ കനത്ത പരാജയങ്ങള്‍ ജനങ്ങളില്‍ നിന്നകന്നതാണ് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരുന്നു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസ്സും നടത്താനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്. കോടികള്‍ പൊടിച്ചു സര്‍ക്കാര്‍ ചെലവിലാണ് പരിപാടി കെങ്കേമമായി നടത്താൻ തീരുമാനിച്ചിട്ടുള്ളത്.പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച്‌ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരډന്മര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരൻമാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പാര്‍ല മെന്‍ററികാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എല്‍പ്പിക്കും. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. ജില്ലകളില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായുള്ള ബന്ധം അകന്നതുകാരണമാണ് ജനസമ്ബര്‍ക്ക പരിപാടിയുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉമ്മൻ ചാണ്ടി മുൻ കാലങ്ങളില്‍ നടത്തിയ ജനസമ്ബര്‍ക്കപരിപാടിയെ പരിഹസിച്ചവരാണ് ഇപ്പോള്‍ പിണറായി സ്റ്റെല്‍ ജനസമ്ബര്‍ക്കം പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക