ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി.ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയൻ പൗരന്മാരോട് ഉയര്‍ന്ന ജാഗ്രത പാലിക്കാൻ കാനഡ ഗവണ്‍മെന്റ് വെബ്‌സൈറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകള്‍ ഉണ്ട്. അല്ലെങ്കില്‍ സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്‌പ്പോഴും വളരെ ജാഗ്രത പാലിക്കുക, പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുക, പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, കാനഡ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.