കഴിഞ്ഞ ഒന്ന് രണ്ടുമാസം മുൻപ് തക്കാളിയുടെ വില 300 രൂപയുടെ അടുത്തെത്തിയിരുന്നു. പലയിടത്തും തക്കാളി കൃഷിയിടത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയതിന്റെയും തക്കാളി കര്‍ഷകരെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതുമായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കുത്തനെ കുറഞ്ഞിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തക്കാളി കിലോക്ക് വെറും നാലുരൂപയായി. വിലയിടിവിനെതുടര്‍ന്ന് തക്കാളി റോഡില്‍ തള്ളിയിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ഒരുമാസമായി വിപണിയില്‍ തക്കാളിയുടെ വില 200 രൂപവരെ ഉയര്‍ന്നിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ ആര്‍ക്കും തക്കാളി വേണ്ടാതായി. തുടര്‍ന്നാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാൻ നിര്‍ബന്ധിതരായതെന്ന് കര്‍ഷകര്‍ പറയുന്നു.
തൊഴിലാളികളും ഗതാഗതവുമാണ് തങ്ങളുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. തക്കാളിയുടെ നിലവിലെ വിലയില്‍ അടിസ്ഥാന സാധനങ്ങള്‍ പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.