റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ട്, ഒടിടിയില്‍ റിലീസ് ചെയ്തിട്ടും എങ്ങും ജയിലര്‍ തന്നെയാണ് തരംഗം. കഴിഞ്ഞ ദിവസം ചിത്രം കാണാൻ ചാണ്ടി ഉമ്മൻ എത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സുഹൃത്തായ സിബി മാത്യുവിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള പാലാ പുത്തേട്ട് തീയറ്റേഴ്സിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് സഹപ്രവർത്തകർക്കൊപ്പം ചാണ്ടി ഉമ്മൻ ജയിലർ കാണാൻ എത്തിയത്.
സിനിമ കണ്ടിറങ്ങിയ ശേഷം ചാണ്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. “വയലൻസ് ഇത്തിരി കൂടുതലാണ് എന്നതെ ഉള്ളൂ. പിന്നെ എക്സ്പക്ടഡ് ആണ്. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെര്‍ഫോമൻസ് ആയിരുന്നു വിനായകന്റേത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഞാൻ”, എന്നാണ് ചാണ്ടി ഉമ്മൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
നല്ല സിനിമയാണെന്ന് അറിഞ്ഞത് കൊണ്ടാണ് തിയറ്ററില്‍ എത്തിയതെന്നും ലാസ്റ്റ് ഷോ കണ്ട് പോകാമെന്ന് കരുതിയെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. സിനിമ കാണുന്നത് ഭാഷ പഠിക്കാനാണെന്നും തമിഴ്, തെലുങ്ക് സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് മുതല്‍ ജയിലര്‍ ഒടിടിയില്‍ സ്ട്രീംഗ് ആരംഭിച്ചു കഴിഞ്ഞു. ആമസോണ്‍ പ്രൈമില്‍ ആണ് സ്ട്രീം. തിയറ്ററുകളില്‍ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 100 കോടിക്കാണ് വിറ്റുപോയതെന്നാണ് വിവരം. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ വിനായകൻ, രമ്യ കൃഷ്ണൻ, തമന്ന, വസന്ത് രവി, യോഗി ബാബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളില്‍ എത്തി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിൻറെ ബാനറില്‍ കലാനിധി മാരൻ ആണ്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം 600കോടി അടുപ്പിച്ച് കളക്ഷൻ നേടിയെന്നാണ് വിവരം.