എട്ട് ദേശീയ പാര്‍ട്ടികള്‍ 2021-22ല്‍ പ്രഖ്യാപിച്ച മൊത്തം ആസ്തി 8,829 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് പരിഷ്‍കരണ ഉപദേശക സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ട്. 2020-21 കാലയളവില്‍ ഇത് 7,297 കോടി രൂപയായിരുന്നു. 2020-21, 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, എൻ.സി.പി, ബി.എസ്.പി, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി എന്നീ ദേശീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ആസ്തികളും ബാധ്യതകളും അടിസ്ഥാനമാക്കിയാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ല്‍ 21.17 ശതമാനം വര്‍ധിച്ച്‌ ഇത് 6,046.81 കോടിയായി. 2020-21ല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ആസ്തി 691.11 കോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 16.58 ശതമാനം ഉയര്‍ന്ന് 805.68 കോടിയായി. വാര്‍ഷിക ആസ്തിയില്‍ കുറവുവന്ന ഏക ദേശീയ പാര്‍ട്ടി ബി.എസ്.പിയാണ്. 2020-22 കാലത്ത് പാര്‍ട്ടിയുടെ ആസ്തിയില്‍ 5.74 ശതമാനം കുറവുണ്ടായി. 732.79 കോടിയില്‍നിന്ന് 690.71 കോടിയിലെത്തി. തൃണമൂലിന്റെ ആസ്തി 2020-21ല്‍ 182 കോടിയില്‍നിന്ന് 151.70 ശതമാനം വര്‍ധിച്ച്‌ 458.10 കോടിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച മൊത്തം ബാധ്യത 103.55 കോടി രൂപയാണ്. കൂടുതല്‍ ബാധ്യത കോണ്‍ഗ്രസിനാണ്- 71.58 കോടി. 16.109 കോടിയുമായി സി.പി.എമ്മാണ് തൊട്ടുപിന്നില്‍. 2021-22 സാമ്ബത്തിക വര്‍ഷത്തിലും കൂടുതല്‍ ബാധ്യതയുണ്ടായത് കോണ്‍ഗ്രസിനാണ്- 41.95 കോടി. സി.പി.എം തന്നെയാണ് തൊട്ടുപിന്നില്‍- 12.21 കോടി. ബി.ജെ.പിക്ക് 5.17 കോടിയാണ് ഈ കാലയളവിലെ ബാധ്യത.

2020-22 കാലത്ത് അഞ്ച് പാര്‍ട്ടികള്‍ക്ക് ബാധ്യതകളില്‍ കുറവുണ്ടായി. കോണ്‍ഗ്രസിന് 29.63 കോടി യും ബി.ജെ.പിക്ക് 6.03 കോടിയും സി.പി.എമ്മിന് 3.89 കോടിയും തൃണമൂലിന് 1.30 കോടിയും എൻ.സി.പിക്ക് ലക്ഷം രൂപയും. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ നീക്കിവെച്ച മൊത്തം മൂലധനം/കരുതല്‍ ഫണ്ട് 7,194 കോടി രൂപയും 2021-22 ല്‍ 8,766 കോടി രൂപയുമാണ്.

2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പിക്കാണ് ഏറ്റവും ഉയര്‍ന്ന മൂലധനമുള്ളത്- 6,041 കോടി. കോണ്‍ഗ്രസിന് 763.73 കോടിയും സി.പി.എമ്മിന് 723.56 കോടിയുമാണ് മൂലധനം. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിക്ക് 1.82 കോടിയുടെ ഫണ്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഏറ്റവും കുറവ് സി.പി.ഐക്കാണ്- 15.67 കോടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക