കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി മലയാളത്തിലെ പ്രമുഖ നടിക്ക് ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ജൂണില്‍ അറസ്റ്റിലായ സാവന്തിന് എതിരായ കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജൻസി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടിക്കെതിരായ പരാമര്‍ശങ്ങളുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും തമ്മിലുള്ള പണമിടപാട് മനസിലാക്കാൻ നടിയുടെ മൊഴി ഇഡി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മലയാള നടിയെ കൂടാതെ സാവന്തിന്റെ മറ്റൊരു സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. സാവന്ത് നടിക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ ചില സമ്മാനങ്ങള്‍ നല്‍കിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇഡി പരിശോധിച്ചുവരികയാണ്.
ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇഡിയുടെ ശ്രമം.നടിയും സാവന്തും ഡേറ്റിംഗിലായിരുന്നുവെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. താരത്തെ കാണാൻ സാവന്ത് 8-10 തവണ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍, താരം ഇത്തരം ബന്ധം നിഷേധിക്കുകയും ‘ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമായിരുന്നു’ എന്നാണ് പറയുകയും ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡാറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങള്‍ സമ്മാനിച്ചതായി താരവും വ്യക്തമാക്കിയിട്ടുണ്ട്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിൻ സാവന്തിനെ ജൂണ്‍ 27-ന് ലഖ്‌നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്ബ് ഇഡി മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്ബാദിച്ചുവെന്നാണ് കേസ്.
തുടര്‍ന്ന് ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്ബത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇഡി അന്വേഷണം. ഏകദേശം 1.25 കോടി രൂപയുടെ നിക്ഷേപം സ്രോതസ് വെളിപ്പെടുത്താനാകാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ നിക്ഷേപങ്ങള്‍ ഒരു ഡമ്മി കമ്ബനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ പിതാവും ഭാര്യാ സഹോദരനും ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ പേരിലായിരുന്നു സ്വത്ത് സമ്ബാദനം.
പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ വ്യക്തിഗത വായ്പകളായും മറ്റ് ബാങ്ക് വായ്പകളുമായിട്ടാണ് കാണിച്ചിരുന്നത്. ഡമ്മി കമ്ബനിയുടെ പേരിലാണെങ്കിലും, നവി മുംബൈയിലാണ് ഒരു ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്നത്. സച്ചിൻ സാവന്ത് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ഇഡി കണ്ടെത്തി. ഒരു സുഹൃത്തിന്റെ പേരില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിയെന്ന ആരോപണവും ഏജൻസി അന്വേഷിക്കുന്നുണ്ട്.