സഭ മാറിയുള്ള വിവാഹത്തിന് കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ് മാത്യൂ മൂലക്കാട്ട്, കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്. ക്‌നാനായ സഭാംഗവും കാസര്‍ഗോഡ് കൊട്ടോടി ഇടവകാംഗവുമായ ജസ്റ്റിന്‍ ജോണ്‍ ഓഗസ്റ്റ് 25ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുന്നത്. ഹര്‍ജി സെപ്തംബര്‍ 15ന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ടി.ആര്‍ രവിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

കാസര്‍ഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിന്‍ ജോണും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗവുമായ വിജിമോള്‍ ഷാജിയും തമ്മിലുള്ള വിവാഹം മേയ് 18ന് വധുവിന്റെ പള്ളിയില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇവരുടെ മനഃസമ്മതവും ഇവിടെ നടന്നിരുന്നു. എന്നാല്‍ സെന്റ് ആന്‍സ് പള്ളി വികാരി ജസ്റ്റിന് വിവാഹക്കുറി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം മുടങ്ങുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളൂം സുഹൃത്തുക്കളുമായി ആയിരം പേരോളം പള്ളിയില്‍ എത്തിയെങ്കിലും കുറി ലഭിക്കാത്തതിനാല്‍ വിവാഹം മതാചാരപ്രകാരം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്‌നാനായ സഭാംഗമായ ഒരാള്‍ മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ‘രക്തശുദ്ധി’ നഷ്ടപ്പെടുമെന്ന വാദമാണ് സമുദായം വച്ചുപുലര്‍ത്തുന്നത്. ഇവര്‍ക്ക് മറ്റേതെങ്കിലും സഭയില്‍ ചേരുകയേ പിന്നെ രക്ഷയുള്ളു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജസ്റ്റിന്‍ മാര്‍ച്ച്‌ 10ന് അനുകൂല വിധിയും നേടിയിരുന്നു. ജസ്റ്റിന് വിവാഹക്കുറി നല്‍കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇവരുടെ വിവാഹം നടത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ക്‌നാനായ ഒരു വിഭാഗം വിശ്വാസികളും വൈദികരും സംഘടനകളും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സ്വന്തം ഇടവക ദേവാലയത്തില്‍ നിന്നുമാറി വധുവിന്റെ ഇടവക ദേവാലയത്തില്‍ വച്ച്‌ വിവാഹ കര്‍മ്മങ്ങള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടെയും പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ അടച്ചിട്ട പള്ളിയുടെ മുറ്റത്ത് വച്ച്‌ മാലചാര്‍ത്തി ഇരുവരും പ്രതീകാത്മകമായി വിവാഹിതരായി.

വിവാഹത്തിന് അനുമതി നല്‍കാതിരുന്ന ആര്‍ച്ച്‌ ബിഷപ്പിന്റെയും വികാരിയുടെയും നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് ജസ്റ്റിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സഭയ്ക്കു പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി മുതലുള്ള ഉത്തരവുകള്‍ നിലനില്‍ക്കേയാണ് ഹൈക്കോടതിയുടെ അനുമതിയോടെയുള്ള വിവാഹം തടസ്സപ്പെടുന്നത്. വിവാഹത്തിന് അനുമതി തേടി താന്‍ ആര്‍ച്ച്‌ ബിഷപ്പിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹവും തന്റെ അപേക്ഷ പരിഗണിച്ചില്ലെന്നും അവരുടെ നടപടി കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും ജസ്റ്റിന്‍ ജോണ്‍ പറയുന്നു.

നേരത്തെ, കീഴ്‌കോടതികളില്‍ നിന്നുള്ള ഉത്തരവുകളില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കോട്ടയം അതിരൂപത ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. അതിരൂപത പുലര്‍ത്തുന്ന ‘രക്തശുദ്ധി’ ക്രൈസ്തവ വിരുദ്ധതയാണെന്ന് സഭാ നവീകരണവുമായി ബന്ധപ്പെട്ട സംഘടനകളും ചൂണ്ടിക്കാട്ടുന്നു. സഭയിലെ ഈ നടപടിക്കെതിരെ നിയമപോരാട്ടം തുടങ്ങിവച്ചത് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഭാംഗമായിരുന്ന ബിജു ഉതുപ്പ് എന്ന റിട്ട. എയ്‌റോനോട്ടിക്കല്‍ ശാസ്ത്രജ്ഞനാണ്. രക്തശുദ്ധി വാദം തുടച്ചുനീക്കുംവരെ പോരാട്ടം തുടരുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു ബിഷപ്പും പുരോഹിതനും രാജ്യത്തെ നിയമത്തിനു മുകളിലല്ല. ഇത്തരം വിവേകമില്ലാത്ത ആചാരങ്ങള്‍ക്ക് ഒരു കോടതിയും നിയമസംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക