ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വര്‍ഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു. ഇതാണ് സര്‍ക്കാരിന് പ്രകോപനമായത്. ഉമ്മൻ ചാണ്ടിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞയാള്‍ വേണ്ടെന്ന് തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച ചാനല്‍ ഇതു സംപ്രേഷണം ചെയ്തു. അടുത്ത ദിവസം ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച്‌ ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിച്ചു ഒഴിവാക്കാൻ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടര്‍ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു. ഇതാണ് കേരളത്തിലെ രാഷ്ട്രീയം. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് ഈ മൃഗാശുപത്രി. അതുകൊണ്ട് തന്നെ ഡപ്യൂട്ടി ഡയറക്ടറും നിസ്സഹായൻ.

വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. 4 വര്‍ഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണു മാസവേതനം. സതിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോള്‍ ജോലിക്കു പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി സ്തുതിയില്‍ അത് നഷ്ടമാകുന്നു. മരിച്ച ഉമ്മൻ ചാണ്ടിയെ എതിര്‍ രാഷ്ട്രീയ ചേരി എത്രമാത്രം ഭയക്കുന്നുവെന്നതിന് തെളിവാണ് ഈ സംഭവം.

തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാല്‍ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു. കുടുംബശ്രീയില്‍ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബിജിമോള്‍ അറിയിച്ചു. പക്ഷേ രാഷ്ട്രീയം തീരുമാനത്തില്‍ വ്യക്തമാണ്. എങ്ങനെയാണ് അഭിമുഖം വന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ജോലിയുടെ കാലാവധി തീര്‍ന്നതെന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക