കൊല്ലം: കാറില്‍ സഞ്ചരിക്കുകയായിരുന്ന നവദമ്ബതികളെയും സഹോദരനെയും മദ്യലഹരിയില്‍ ആക്രമിച്ച സിഐയുടെ മകനും സുഹൃത്തും അറസ്റ്റില്‍. മങ്ങാട് സ്വദേശി അഖില്‍ രൂപ്, ജമിനി ജസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. വനിതാ സിഐയുടെ മകനാണ് അറസ്റ്റിലായ അഖില്‍ രൂപ്. യുവതി ഓടിച്ചിരുന്ന കാറിന് കുറുകെ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും കാറിന്റെ ചില്ല് അടിച്ച്‌ പൊട്ടിക്കുകയുമായിരുന്നു.

എഞ്ചിനിയറായ അമല്‍ ഷെഹുവും ഭാര്യ അഞ്ജലിയും അമലിന്റെ സഹോദരൻ സമലും സഞ്ചരിച്ചിരുന്ന കാറാണ് അക്രമികള്‍ തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് കടവൂരില്‍ വെച്ചായിരുന്നു ആക്രമണം. ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. കാവനാട് നിന്ന് സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്ക് ശേഷം സ്വദേശമായ തിരുവനന്തപുരം മംഗലപുരത്തേക്ക് കാറില്‍ പോകുകയായിരുന്നു അമല്‍ ഷെഹുവും ഭാര്യ അഞ്ജലിയും അമലിന്റെ സഹോദരൻ സമലും. കാര്‍ ഓടിച്ചത് അഞ്ജലിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനം കടവൂര്‍ സിഗ്‌നലിലെത്തിയപ്പോള്‍ പ്രതികളുടെ വാഹനം റോഡില്‍ കുറുകെ കിടന്നു. ട്രാഫിക് ലൈറ്റ് പച്ച കത്തിയിട്ടും എന്താണ് വാഹനം മുന്നോട്ടെടുക്കാത്തതെന്ന് ഹോണ്‍ അടിച്ച്‌ അമലും സംഘവും ചോദിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രതികള്‍ വാക്കേറ്റവും അസഭ്യ വര്‍ഷവും നടത്തി പിന്തുടര്‍ന്നെത്തി കാര്‍ വട്ടമിട്ട് തടഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ബോണറ്റില്‍ കയറിയിരുന്ന് മുൻവശത്തെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്ന് പരാതിക്കാരി അഞ്ജലി പറഞ്ഞു.

ഇതിനിടെ കേസിലെ പ്രതിയും വനിത സിഐയുടെ മകനുമായ അഖില്‍ രൂപ് സ്റ്റേഷനുള്ളില്‍ വച്ചും കൊലവിളി നടത്തി.സ്ത്രീകള്‍ക്കെതിരായ ആക്രമണം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക