തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ ബൂത്തുകള്‍ തിരിച്ചുള്ള വോട്ടിന്റെ കണക്കെടുക്കുകയാണ് മുന്നണികള്‍. എട്ടു പഞ്ചായത്തുകള്‍, 140 വാര്‍ഡുകള്‍, 182 ബൂത്തുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസിനൊപ്പം മാത്രം നിന്ന മണ്ഡലത്തിലെ പഞ്ചായത്തുകള്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിയെയും പിന്തുണച്ചു. ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്ത് ഉമ്മൻചാണ്ടിയെ കൈവിടുകയും ചെയ്തു.
സീറ്റില്‍ തുല്യം: എട്ടു പഞ്ചായത്തുകളില്‍ പുതുപ്പള്ളി, വാകത്താനം, പാമ്ബാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. യു.ഡി.എഫ് ഭരിക്കുന്നത് മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകള്‍. എന്നാല്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണം കണക്കാക്കിയാല്‍ ഇരു മുന്നണികളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എട്ടു പഞ്ചായത്തുകളിലായി 140 വാര്‍ഡുകളാണുള്ളത്. ആകെ 69 വാര്‍ഡില്‍ എല്‍.ഡി.എഫിനും 60ല്‍ യു.ഡി.എഫിനുമാണ് പ്രാതിനിധ്യം. പത്തിടങ്ങളില്‍ എൻ.ഡി.എ. മുന്നണിയ്ക്കു പ്രതിനിധികളുണ്ട്. രണ്ടു സ്വതന്ത്രൻമാരുമുണ്ട്.
പഞ്ചായത്ത് തിരിച്ചുള്ള സീറ്റ് കണക്കുകൾ
പുതുപ്പള്ളി: എല്‍.ഡി.എഫ് -9, യു.ഡി.എഫ് -7, ബി.ജെ.പി -2 | മീനടം: എല്‍.ഡി.എഫ്- 5 യു.ഡി.എഫ്- 7, സ്വതന്ത്രൻ-1 | വാകത്താനം: എല്‍.ഡി.എഫ്-12, യു.ഡി.എഫ്-7, സ്വതന്ത്രൻ- 1 | പാമ്ബാടി: എല്‍.ഡി.എഫ് -12, യു.ഡി.എഫ് -8 | കൂരോപ്പട: എല്‍.ഡി.എഫ്-7, യു.ഡി.എഫ്- 6, ബി.ജെ.പി- 4 | അകലക്കുന്നം: എല്‍.ഡി.എഫ് -10, യു.ഡി.എഫ് -5 | അയര്‍ക്കുന്നം: എല്‍.ഡി.എഫ് – 4, യു.ഡി.എഫ് 14, ബി.ജെ.പി 2 | മണര്‍കാട്: എല്‍.ഡി.എഫ്- 10, യു.ഡി.എഫ്- 5, ബി.ജെ.പി- 2.