ഒരു മാസത്തോളം മണ്ഡലം ഇളക്കിമറിച്ച പ്രചാരണങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളിയില്‍ ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. കലാശക്കൊട്ട് അക്ഷരാർത്ഥത്തിൽ ശക്തി പ്രകടനമാക്കി മത്സരിച്ച് കരുത്ത് കാട്ടി മുന്നണികള്‍. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്തവരായ രാഷ്ട്രീയ നേതാക്കളെല്ലാവരും ഇന്ന് വൈകിട്ടോടെ മണ്ഡലത്തില്‍ നിന്ന് മടങ്ങും.
നാളെ നിശബ്ദ പ്രചാരണശേഷം അഞ്ചിന് പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക് നീങ്ങും. എട്ടിനാണ് വോട്ടെണ്ണല്‍.ഉമ്മൻചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം മകൻ ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ റെക്കാഡ് ഭൂരിപക്ഷത്തോടെയുള്ള ഈസി വാക്കോവര്‍ നല്‍കുമെന്ന യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് മേലെ, പ്രചാരണം അവസാനിക്കുമ്ബോള്‍ സ്ക്വാഡ് പ്രവര്‍ത്തനവും കുടുംബയോഗവും വഴി കടുത്ത മത്സരത്തിലേക്ക് മണ്ഡലത്തെ എത്തിക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. എൻ.ഡി.എയും നില മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
ഓണാവധി കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ, എ.കെ.ആന്റണി തുടങ്ങിയ വി.ഐ.പി നേതാക്കള്‍ അവസാനത്തെ കൂട്ടപൊരിക്കലിന് പുതുപ്പള്ളിയിലെത്തിയതോടെ പ്രചാരണച്ചൂട് പാരമ്യത്തിലെത്തി. ഇന്നലെ പെയ്ത ചാറ്റല്‍ മഴയ്ക്കും പ്രവര്‍ത്തകരുടെ ആവേശം കെടുത്താനായില്ല. വീടുകയറിയുള്ള വോട്ട് പിടിത്തത്തിന് കേന്ദ്രമന്ത്രിമാര്‍ വരെ ഇറങ്ങി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ഇന്നലെ അകലക്കുന്നം പഞ്ചായത്തില്‍ പര്യടനം നടത്തി. ബെന്നി ബഹ്‌നാൻ എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു. ശശി തരൂര്‍ മണര്‍കാട് നിന്ന് പാമ്ബാടി വരെ നയിച്ച റോഡ് ഷോയില്‍ നിരവധി വാഹനങ്ങള്‍ അണിചേര്‍ന്നത് യു.ഡി.എഫ് ശക്തി പ്രകടനമായി മാറി.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ പര്യടനം കൂരോപ്പട, പാമ്ബാടി പഞ്ചായത്തുകളിലായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വി.എൻ.വാസവൻ അടക്കം മന്ത്രിപ്പടയും വിവിധ പഞ്ചായത്തുകളില്‍ പ്രാസംഗികരായി. ഇന്ന് ജെയ്ക്കിന്റെ റോഡ് ഷോ വാകത്താനത്തു നിന്ന് ആരംഭിച്ച് പാമ്ബാടിയില്‍ സമാപിക്കും.എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിനായി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി വി.മുരളീധരൻ, അനില്‍ ആന്റണി, അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കൻ, കെ.സുരേന്ദ്രൻ തുടങ്ങിയവര്‍ പ്രചാരണം നയിച്ചു.