ഉമ്മൻചാണ്ടിയുടെ പിൻഗാമിയാകാൻ ആര്‍ക്കും കഴിയില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻവ്യക്തമാക്കി. മീഡിയവൺ ചാനലുമായി സംസാരിക്കവെയാണ് ചാണ്ടി നിലപാട് വ്യക്തമാക്കിയത്.
“ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആര്‍ക്കും ജീവിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ആര്‍ക്കുമാകില്ല” ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളിയുടെ ഭാവി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. നിലവില്‍ യുത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ ഭാരവാഹിയാണ് അത് തുടരും. ഉമ്മൻചാണ്ടിയുടെ പാതയിലാകും പ്രവര്‍ത്തനമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തത്. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായിരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.