ഇലക്‌ട്രിക് പോസ്റ്റിനു മുകളില്‍ ഷോക്കടിച്ച് പെരുമ്ബാമ്ബ് ചത്തു. നാട്ടുകാര്‍ പരാതിപ്പെട്ട് മണിക്കൂറുകളായിട്ടും എടുത്തു മാറ്റാതെ കെഎസ്‌ഇബി. പാമ്ബിനെ തൊടാൻ തങ്ങള്‍ക്ക് അധികാരമില്ലെന്നും അതു വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞാണ് കെഎസ്‌ഇബിക്കാര്‍ കൈ കഴുകിയത്. എന്നാല്‍ ഒട്ടേറെ ആളുകള്‍ വന്നു പോകുന്ന ക്ഷേത്രത്തിനു മുന്നിലുള്ള പോസ്റ്റില്‍ തൂങ്ങിക്കിടക്കുന്ന പാമ്ബ് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
ചേവായൂര്‍ കാവ് സ്റ്റോപ്പിനു സമീപമുള്ള കൊള്ളങ്കോട് ക്ഷേത്രത്തിനു മുന്നിലെ പോസ്റ്റിലാണ് ഇന്നു രാവിലെയോടെ ഏകദേശം എട്ട് അടിയോളം നീളം വരുന്ന പാമ്ബിനെ കണ്ടത്. രണ്ടു ദിവസം മുമ്ബാണ് ഷോക്കടിച്ച് പാമ്ബ് ചത്തത് എന്നു കരുതുന്നു. ഇന്നു രാവിലെ തന്നെ നാട്ടുകാര്‍ കെഎസ്‌ഇബി ഓഫിസില്‍ വിവരം അറിയിച്ചു.
ഇന്നു പകല്‍ മുഴുവനും ഇവിടെ കനത്ത മഴയായിരുന്നു. ഈ ഘട്ടത്തില്‍ അവിടെ എത്താൻ സാധിക്കില്ലെന്നും ചത്തത് പാമ്ബാണെങ്കില്‍ ജഡം താഴെ ഇറക്കേണ്ട ചുമതല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്നുമാണ് കെഎസ്‌ഇബിക്കാരുടെ നിലപാട്.