കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സമരം പിൻവലിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഹോസ്റ്റല്‍ വാര്‍ഡൻ സിസ്റ്റര്‍ മായയെ തല്‍സ്ഥാനത്തുനിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നല്‍കി.
സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ട എച്ച്‌ഒഡിക്കെതിരേ നിലവില്‍ നടപടി ഉണ്ടാകില്ല. അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അപ്പോള്‍ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാര്‍ഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗണ്‍സില്‍ ശക്തിപ്പെടുത്തും – മന്ത്രി പറഞ്ഞു.
സമരം തത്കാലം നിര്‍ത്തിയതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പൂര്‍ണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി വി എൻ വാസവനും യോഗത്തില്‍ പങ്കെടുത്തു. അതേസമയം മഹാരാജാസ് പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.