തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിക്കും പത്തനംതിട്ടക്കും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം. ഔദ്യോഗികമായല്ലെങ്കിലും അധിക സീറ്റിന്‍റെ കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ മാണി വ്യക്തമാക്കി എന്നാണ് അറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് കാര്യം ലോക്സഭയിലേക്ക് എത്തുമ്ബോള്‍ ഇനി അവകാശം ചോദിച്ച് വാങ്ങാൻ കെല്‍പ്പായെന്ന വിലയിരുത്തലിലാണ് കേരളകോണ്‍ഗ്രസിപ്പോള്‍.
നിലവിലുള്ളത് കോട്ടയം മാത്രം. ഇടുക്കിയും പത്തനംതിട്ടയും കൂടി ചോദിച്ച് രണ്ടിലൊന്നെങ്കിലും വാങ്ങിയെടുക്കാനുറപ്പിച്ചാണ് കരുനീക്കങ്ങള്‍. പത്തനംതിട്ട പാര്‍ലമെന്‍റ് പരിധിയില്‍ മാത്രം മൂന്ന് എംഎല്‍എമാര്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. കാഞ്ഞിരപ്പള്ളിയും റാന്നിയും പൂഞ്ഞാറും ഒപ്പം ഇടത് സ്വാധീന മേഖലയായ ആറൻമുളയും അടക്കം പ്രദേശത്തിന്‍റെ ആകെ പരിതസ്ഥിതി കൂടി കണക്കിലെടുത്താല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കെന്നാണ് ചോദ്യം.
ഇടുക്കിയില്‍ കേരളകോണ്‍ഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിൻ മന്ത്രിയാണ്. മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ ഇടതുമുന്നണിയുടെ കയ്യിലും. തൊടുപുഴയിലടക്കം കേരളാ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ള ഹൈറേഞ്ച് യുഡിഎഫിലായിരുന്ന കാലത്തേ മാണി കോണ്‍ഗ്രസിന് നോട്ടമുള്ളതാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റ ഇടത് സ്വതന്ത്രനേക്കാള്‍ എന്തുകൊണ്ടും മികച്ച സാധ്യത കേരള കോണ്‍ഗ്രസിന് ഉണ്ടെന്നാണ് പാര്‍ട്ടിക്കകത്ത് ഉയരുന്ന വാദം. കേരളാ കോണ്‍ഗ്രസ് വന്നത് മധ്യകേരളത്തില്‍ വലിയ മെച്ചം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട് . ഇത് പരമാവധി മുതലാക്കുകയാണ് മാണി കോണ്‍ഗ്രസ് ലക്ഷ്യം.