ഉമ്മൻചാണ്ടിയുടെ പേരിൽ ഗ്രൂപ്പ് വിലപേശലിന് ഇറങ്ങിത്തിരിച്ച നേതാക്കളെ പൂർണമായും തള്ളി ചാണ്ടി ഉമ്മൻ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ പരിഗണിച്ചില്ല എന്നും, ഡിസിസി യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് ‘എ’ ഗ്രൂപ്പ് എന്ന അവകാശപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ പരസ്യ പ്രതികരണവുമായി മുന്നോട്ടു നീങ്ങുമ്പോഴാണ് ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കിയത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിൽ എ ഗ്രൂപ്പ് എന്ന അവകാശപ്പെട്ടവർ ഉമ്മൻചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ പോലും അദ്ദേഹത്തിന്റെ നോമിനികളെ വെട്ടി നിരത്താൻ ശ്രമിച്ചു എന്നും, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്കുകൾക്ക് വേണ്ടി ചാണ്ടി ഉമ്മൻ ഇവരെ മറികടന്ന് നൽകിയ പട്ടികയാണ് കെപിസിസി അംഗീകരിച്ചത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയാണ് അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം. പാർട്ടിയോടുള്ള പൂർണമായ കൂറാണ് ആണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.
പുനസംഘടനയുമായി ബന്ധപ്പെട്ട് എം എം ഹസ്സൻ ഹൈക്കമാഡിന് പരാതി നൽകുകയും, അർദ്ധരാത്രിയിൽ വാട്സാപ്പിലൂടെ നടത്തിയ പുനസംഘടന എന്ന് ബെന്നി ബഹനാൻ പരസ്യമായി വിമർശിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവരെ പൂർണ്ണമായും തള്ളുകയാണ് ചാണ്ടി ഉമ്മൻ. വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും ഉമ്മൻചാണ്ടി വിഭാഗം എന്നൊന്ന് ഇല്ല എന്നും ചാണ്ടി വ്യക്തമാക്കി. താൻ ഉൾപ്പെടെ ഓരോ പാർട്ടി പ്രവർത്തകരും പാർട്ടി തീരുമാനം അംഗീകരിക്കാൻ ബാധ്യസ്ഥരാണ് എന്നും അദ്ദേഹം തുറന്നടിച്ചു. ഉമ്മൻചാണ്ടിയെ പരിഗണിച്ചില്ല എന്ന അഭിപ്രായം തങ്ങൾക്കില്ല എന്നും ചാണ്ടി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ ചിന്റു കുര്യനും മാധ്യമങ്ങളെ കാണുമ്പോൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.