സിപിഎം തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണത്തില്‍ വ്യക്തത വരുത്തി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ. വിജയപുരം പഞ്ചായത്ത് മുൻ മെമ്ബര്‍ ജോര്‍ജ് എം ഫിലിപ്പ് (മുട്ടിച്ചായൻ)നെ അവഹേളിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ പ്രചരണം.
‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന്റെ അന്ന് ഞാൻ പള്ളിയിലേയ്ക്ക് പോയിരുന്നു. തീരുമാനിക്കുന്നതിന് മുമ്ബ് തന്നെ സ്ഥാനാര്‍ത്ഥിക്കായുള്ള ഷാള്‍ വാങ്ങുന്നത് ധാര്‍മികമായി ശരിയല്ല. ധാര്‍മികമായിട്ടാണ് ഞാൻ എല്ലാ കാര്യങ്ങളും നോക്കുന്നത്. അന്ന് അത് ശരിയല്ലാത്തതുകൊണ്ട് മുട്ടിച്ചായൻ തന്ന ഷാള്‍ ഞാൻ വാങ്ങിയില്ല.
അത് അദ്ദേഹത്തെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ട് ഈ ഷാള്‍ അദ്ദേഹത്തിന്റെ കഴുത്തിലിട്ട് ഞാൻ ആദരിക്കുകയാണ്.’- ജോര്‍ജ് എം ഫിലിപ്പിനെ ചേര്‍ത്ത് പിടിച്ച് ഷാള്‍ അണിയിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ ഷാള്‍ തന്നെ ജോര്‍ജ് എം ഫിലിപ്പ് ചാണ്ടി ഉമ്മന് തിരിച്ച് അണിയിച്ച് കൊടുക്കുകയും ചെയ്തു.
മുട്ടിച്ചായനെ അവഹേളിച്ചു എന്ന LDFന്റെ വ്യാജ പ്രചരണത്തിനുള്ള മറുപടി ഈ വീഡിയോയിൽ ഉണ്ട്..
Posted by Chandy Oommen on Sunday, 20 August 2023
അതേസമയം, പ്രചാരണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കേ പുതുപ്പള്ളിയിലെ ഇടതു വലത് എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ മണ്ഡല പര്യടനത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഓണാഘോഷം, അയ്യങ്കാളി ജന്മദിനം,ഗുരുദേവ ജയന്തി, മണര്‍കാട് എട്ടു നോമ്ബാചരണം എന്നിവ പ്രചാരണത്തെ ബാധിക്കുമെന്നതിനാല്‍ വോട്ട് ഉറപ്പിക്കാൻ ഓട്ടപ്രദക്ഷിണം നടത്താനേ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയൂ. വീടുകള്‍ കേന്ദ്രീകരിച്ചും കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനായിരുന്നു ഇതുവരെയുള്ള ശ്രമം.
ചാണ്ടി ഉമ്മൻ ( കോണ്‍ഗ്രസ്), ജെയ്ക് സി. തോമസ്((സി.പി.എം ), ജി.ലിജിൻലാല്‍(ബി.ജെ.പി ), ലൂക്ക് തോമസ് (ആം ആദ്മി ), പി.കെ. ദേവദാസ് , സന്തോഷ് ജോസഫ്, ഷാജി(സ്വതന്ത്രന്മാര്‍) എന്നിവരാണ് നിലവിലെ സ്ഥാനാര്‍ത്ഥികള്‍. നേതാക്കളുടെ വൻ പടയാണ് വരും ദിവസങ്ങളില്‍ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുക. ഇടതു മുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 24ന് അയര്‍കുന്നത്തും പുതുപ്പള്ളിയിലും 30നും സെപ്തംബര്‍ ഒന്നിനും മറ്റ് ആറ് പഞ്ചായത്തുകളിലും പ്രസംഗിക്കും. 23 മുതല്‍ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളില്‍ വികസന സെമിനാറുകള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും. സിപിഎം പിബി അംഗം സുഭാഷിണി അലി വനിതാ അസംബ്ലിയില്‍ പ്രസംഗിക്കും.