താൻ സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയാണെന്ന സിപിഎം പ്രചരണത്തെ പാടെ തള്ളി കോൺഗ്രസ്/ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ചാണ്ടി ഉമ്മനെ ലക്ഷ്യമിട്ട് നിരവധി ആരോപണങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മകൻ എന്നതിനപ്പുറം ആരാണ് ചാണ്ടി ഉമ്മൻ എന്നും അയാളുടെ വിദ്യാഭ്യാസ യോഗ്യതകളും പാർട്ടിയിലെ പ്രവർത്തന പാരമ്പര്യവും എന്താണെന്നും പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടതുണ്ട്.
തീർച്ചയായും ഉമ്മൻചാണ്ടിയുടെ മകൻ എന്നത് തന്നെയാവും ചാണ്ടിയുടെ മേൽവിലാസം. എന്നാൽ അതിനപ്പുറം സ്ഥാനാർഥി ആകുന്നതിന് അയാൾക്ക് മറ്റനേകം യോഗ്യതകളും, വ്യക്തമായ ഒരു പ്രവർത്തന പാരമ്പര്യവും ഉണ്ട്. ഒരുപക്ഷേ ഉമ്മൻചാണ്ടിയുടെ മകൻ ആയതുകൊണ്ടാവാം ഇത്രനാളും പാർലമെന്ററി രാഷ്ട്രീയ രംഗത്ത് അയാൾക്ക് സാന്നിധ്യം ഉറപ്പിക്കാനാകാതെ പോയത്. ചാണ്ടി ഉമ്മന്റെ വിദ്യാഭ്യാസ യോഗ്യതകളും, പാർട്ടിയിലെ പ്രവർത്തന പാരമ്പര്യവും വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
ചാണ്ടി ഉമ്മൻ എന്ന് പൊതുവേ അറിയപ്പെടുമ്പോഴും അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിശേഷിപ്പിക്കാം. രാജ്യത്തെ പ്രമുഖ സർവകലാശാലയായ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും, ഡൽഹിയിലെ തന്നെ നാഷണൽ ലോ സ്കൂളിൽനിന്ന് ക്രിമിനോളജിയിൽ എൽ എൽ എം എന്നീ യോഗ്യതകൾക്ക് പുറമേ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ രണ്ടാമത് ഒരു എൽഎൽഎം കൂടി അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.
അതുപോലെതന്നെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വ്യക്തി കൂടിയാണ് ചാണ്ടി ഉമ്മൻ. ഇതുകൂടാതെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് അഡ്വാൻസ്ഡ് എക്കണോമിക്സിൽ രണ്ടുവർഷ സമ്മർ കോഴ്സും ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കി. അതായത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ചാണ്ടി ഉമ്മനെ അഡ്വ. ചാണ്ടി ഉമ്മൻ, എം എ, എൽ എൽ ബി, ഡബിൾ എൽ എൽ എം എന്നും വിശേഷിപ്പിക്കാം.
സംഘടന പ്രവർത്തന പാരമ്പര്യം
കെഎസ്‌യുവിൽ ആരംഭിച്ച് യൂത്ത് കോൺഗ്രസിലൂടെ ഇപ്പോൾ കെപിസിസി അംഗം വരെ എത്തിനിൽക്കുന്നതാണ് രണ്ട് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ സംഘടന പ്രവർത്തന പാരമ്പര്യം. കെഎസ്‌യു ജില്ലാ സെക്രട്ടറി പദവിയിലൂടെയാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവുമാണ്.
മറ്റു നേട്ടങ്ങൾ: ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡൻഡ്സ് യൂണിയൻ പ്രസിഡന്റ്, കോമൺവെൽത്ത് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർ, സുപ്രീം കോടതി അഭിഭാഷകൻ.