പലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തില്‍നിന്ന് ഒരു ഇന്ത്യൻ നഴ്സിനെക്കൂടി നാടുകടത്തി. അസ്സബാഹ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തേ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു. വാട്സ്‌ആപ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നഴ്സ് ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സന്ദേശത്തില്‍ ഫലസ്തീനികളെ ഭീകരരെന്ന് പരാമര്‍ശിക്കുകയും ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നഴ്‌സിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെക്കുറിച്ച് അഭിഭാഷകനായ ബന്ദര്‍ അല്‍ മുതൈരി പരാതിപ്പെട്ടു. തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെതിരെയും നടപടി സ്വീകരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.