പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിലാണ് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞത്. ഈ മാസം അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്.പുതുപ്പള്ളിയില്‍ 1,75,605 വോട്ടര്‍മാരാണ് ഉള്ളത്. സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടും. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് സര്‍വെ പ്രവചിക്കുന്നു. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകള്‍ ലഭിക്കും. അതായാത് 22.92 ശതമാനം വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സര്‍വെ വ്യക്തമാക്കുന്നു. പൊളിങ് 70 ശതമാനം ആയാലും ഭൂരിപക്ഷം 60,000ത്തിന് മുകളില്‍ തന്നെ ആയിരിക്കും. എന്നാല്‍ പൊളിങ് ശതമാനം 60 ആയി ചുരുങ്ങിയാല്‍ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 50,000ത്തിന് മുകളില്‍ ആയിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കിട്ടിയ ഏറ്റവും ചുരുങ്ങിയ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു അത്. എല്‍ഡിഎഫിലെ ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു അന്നും എതിരാളി. മട്ടന്നൂരില്‍ 60,963 വോട്ടുകള്‍ക്ക് ജയിച്ച കെ കെ ശൈലജയ്ക്കാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷവും ഇതിനടുത്ത് വരുമെന്നാണ് സര്‍വെ ഫലം.
സംസ്ഥാന ഭരണത്തെക്കുറിച്ച് മതിപ്പില്ലാതെ ജനങ്ങൾ
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 36.39 ശതമാനം പേരും അഭിപ്രായം പറഞ്ഞില്ല. 25.44. ശതമാനം ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് പറഞ്ഞപ്പോള്‍, 21.61 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണ് എന്ന അഭിപ്രായക്കാരാണ്. 11.22 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്നും 5.34 ശതമാനം പേര്‍ വളരെ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.