ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാനെത്തിയ വയോധികയ്ക്ക് നേരെ മോശമായി പെരുമാറുകയും ബലമായി പിടിച്ചു തള്ളിയിട്ടതായും പരാതി ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കിൾ ഇന്‍സ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ധര്‍മടം സിഐ സ്മിതേഷിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറാണ് അറിയിച്ചത്.
ധര്‍മടം എസ് എച് ഒ മദ്യപിച്ചിരുന്നതായും പൊലീസ് അറസ്റ്റുചെയ്ത സുനില്‍ കുമാര്‍ എന്നയാളുടെ അമ്മയോടും ബന്ധുക്കളോടും മോശമായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ലോക്കപ്പിലിട്ട് മര്‍ദിച്ചതായും അന്വേഷണത്തില്‍ വ്യക്തമായതായി സിറ്റി പൊലീസ് കമീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ചായിരുന്നു ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സുനില്‍ കുമാര്‍ എന്ന യുവാവിനെ വിഷുദിനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവരമറിഞ്ഞ് മകനെ ജാമ്യത്തിറക്കാന്‍ മാതാവ് രോഹിണി (72), സഹോദരി ബിന്ദു, മരുമകന്‍ ദര്‍ശന്‍ എന്നിവര്‍ രാത്രിയില്‍ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. മഫ്തിയിലെത്തിയ ഇന്‍സ്പെക്ടര്‍ സ്മിതേഷ് മൂന്നുപേരോടും മോശമായി പെരുമാറിയതായും ഇതിനിടയില്‍ രോഹിണിയെ തള്ളിട്ടതായും കുടുംബമെത്തിയ വാഹനത്തിന്റെ ചില്ല് ലാതി ഉപയോഗിച്ച് അടിച്ച് തകര്‍ത്തതായും കുടുംബം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.