ആഡംബര കാറിന് ഇഷ്ട നമ്ബര്‍ കിട്ടാന്‍ എറണാകുളത്തെ ബിസിനസുകാരന്‍ ചെലവിട്ടത് 13 ലക്ഷം രൂപ. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്ന് കെ.എൽ – 07 ഡി.എ. 9999 എന്ന നമ്ബറാണ് 13 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. കാക്കനാട് ചെമ്ബുമുക്കില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ജിജി കോശിയാണ് ഈ നമ്ബര്‍ സ്വന്തമാക്കിയത്.
തന്റെ പുതിയ പോര്‍ഷെ കാറിനു വേണ്ടി അഞ്ചുപേരെ പിന്തള്ളിയാണ് പന്ത്രണ്ടര ലക്ഷം രൂപയ്ക്ക് നമ്ബര്‍ സ്വന്തമാക്കിയത്. ഈ നമ്ബറിന്റെ അടിസ്ഥാന വിലയായ 50,000 രൂപ അടച്ചാണ് ബിസിനസുകാരനായ ജിജി എറണാകുളം ആര്‍.ടി. ഓഫീസില്‍ നമ്ബര്‍ ബുക്ക് ചെയ്തത്. ഫാന്‍സി നമ്ബര്‍ മോഹിച്ച് നാലുപേര്‍ കൂടി വന്നതോടെ എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് നമ്ബര്‍ ലേലത്തില്‍ വെക്കുകയായിരുന്നു.
ഓണ്‍ലൈനായി നടന്ന ലേലത്തില്‍ പതിനായിരം രൂപയില്‍ തുടങ്ങി 12 ലക്ഷത്തിലെത്തി. തുടര്‍ന്ന് ജിജി പന്ത്രണ്ടര ലക്ഷം വിളിച്ചതോടെ മറ്റുള്ളവര്‍ പിന്മാറുകയായിരുന്നു. നമ്ബര്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുക അടയ്ക്കാന്‍ വെള്ളിയാഴ്ച വരെ സമയമുണ്ട്. എന്നിട്ടും പണം അടയ്ക്കാതെ വന്നാല്‍ ലേലം റദ്ദാക്കി പുതിയ ലേലം നടത്തുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് വ്യക്തമാക്കി.
അടിസ്ഥാന വിലയായ 50,000 രൂപ കൂടി കൂട്ടി വാഹന ഉടമ 13 ലക്ഷം രൂപയാണ് സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ‘ഒന്ന്’ എന്ന നമ്ബറാണ് സാധാരണയായി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ലേലം പോകാറുള്ളത്. തിങ്കളാഴ്ച നടന്ന മറ്റു നമ്ബറുകള്‍ക്ക് ലേലത്തില്‍ അര ലക്ഷത്തിനു താഴെയാണ് ലഭിച്ചത്.