വയോധികയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്നലെ കോതമംഗലം വൈകാരികമായ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നടത്തിയപ്പോൾ അതിനു തടയിടാൻ ആയി പോലീസ് ബലമായി മൃതശരീരം പിടിച്ചെടുക്കുകയും സമരപ്പന്തൽ പൊളിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാവിലെ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ തന്നെ മൃതശരീരം കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഡിവൈഎസ്പിയെ അടക്കം കുത്തിന് പിടിച്ചു തള്ളിയാണ് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഈ നീക്കം തടഞ്ഞത്. പിന്നീട് ഉച്ചയോടെ മാത്രമാണ് പോലീസ് മൃതശരീരം കസ്റ്റഡിയിൽ എടുത്തത്.
രാത്രി വൈകി ചായക്കടയിൽ നിന്ന് ഷിയാസിനെയും, സമരപ്പന്തലിൽ നിന്ന് മാത്യു കുഴൽനാടനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെളുപ്പിനെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ ഇരുവർക്കും ഇടക്കാല ജാമ്യം ലഭിച്ചു. ഇതിനിടയിൽ പ്രകോപനപരമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ തെണ്ടി എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദ് ഷിയാസിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.