അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമില്‍ എത്തിയത്. ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവെച്ചാണ് അപകടമുണ്ടായത്.
എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നു. അഞ്ചു മിനിറ്റിലേറെ നേരം റോഡില്‍ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
കളമശ്ശേരി സ്കോഡ ഷോറൂമില്‍ മെക്കാനിക്കായ നിധിന്റെ പിറന്നാളാണ് 15ന്. ബൈക്ക് വാങ്ങണം എന്ന് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചാണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമില്‍ എത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.