കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം റിട്ട. പ്രൊഫസർ പ്രസാദ് പോളിന്റെ ലേഖനം ചുവടെ👇

ഏക്കര്‍ കണക്കിനുള്ള മാലിന്യക്കൂമ്ബാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കില്‍ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്ബാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള anaerobic decomposition ആയിരിക്കും. അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന വാതകങ്ങളില്‍ ജ്വലനസ്വഭാവമുള്ള മീഥേന്‍ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കല്‍ തീ പിടിച്ചാല്‍ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മീഥേന്‍ വാതകങ്ങള്‍ കത്തുമ്ബോള്‍ ഉണ്ടാവുന്ന ഉയര്‍ന്ന താപത്തില്‍ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തില്‍ ബാധിക്കാനിടയുള്ള അനേകം മാരകമായ രാസസംയുക്തങ്ങള്‍ കൂടിയുണ്ടാവും എന്നതാണ് അത് ഒരു slow atom bomb ആണെന്ന് പറയാനുള്ള കാരണം. അണുബോംബുകള്‍ പൊട്ടുമ്ബോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോള്‍ത്തന്നെയാണ് ജീവജാലങ്ങളെ ബാധിക്കുകയെങ്കില്‍, ഇതങ്ങിനെയല്ല, അനേക കാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക.

ജൈവമാലിന്യങ്ങള്‍, ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി(PVC പോലുള്ളവ) ചേര്‍ന്ന് ഭാഗിക ജ്വലനം (പുക അതിന്റെ ലക്ഷണമാണ്) നടക്കുമ്ബോള്‍ ഉണ്ടാവുന്ന ഏറ്റവും ഭീകരനായ വിഷമാണ് ഡയോക്സിനുകള്‍ (Dioxins) മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുള്ള രാസസംയുക്തങ്ങളില്‍ ഏറ്റവും മാരകവും, അപകടകാരികളുമായവയാണ് ഡയോക്സിനുകള്‍. ആദ്യമായി ഇവയുടെ മാരകീയത തിരിച്ചറിഞ്ഞത് വിയറ്റ്നാം യുദ്ധത്തിന് ശേഷമായിരുന്നു. അന്ന് അമേരിക്ക അവിടുള്ള കാടുകളില്‍ ഒളിച്ചിരുന്ന ഗറില്ലാ പടയാളികളെ പിടിക്കാനായി തളിച്ച (defoliant) ‘ഏജന്റ് ഓറഞ്ച്’ എന്ന TCDD ഡയോക്സിന്‍ യുദ്ധം അവസാനിച്ചതിന് ശേഷമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങള്‍ ലോകചരിത്രത്തില്‍ അന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാള്‍ ഭീകരമായിരുന്നു. അതോടെയാണ് ഡയോക്സിനുകള്‍ എത്രമാത്രം അപകടകാരികളാണെന്നു തിരിച്ചറിഞ്ഞത്.

കാന്‍സര്‍ മുതല്‍ ജനിതവൈകല്യങ്ങള്‍ വരെ, ഞരമ്ബുകള്‍ തലച്ചോര്‍ എന്നിവയെ മാരകമായി ബാധിക്കുന്ന രോഗങ്ങള്‍ മുതല്‍ വന്ധ്യത വരെ, ശ്വാസം മുട്ട് മുതല്‍ ത്വക്ക് രോഗങ്ങള്‍ വരെ. അങ്ങിനെ നമ്മിലേക്ക് പ്രവേശിക്കുന്ന അവയുടെ അളവും, കാലവുമനുസരിച്ച്‌ ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് സകല ജീവജാലങ്ങള്‍ക്കും അതുണ്ടാക്കുന്നത്. ഭൂരിപക്ഷം കൊച്ചിക്കാര്‍ക്കും ഇപ്പോള്‍ അറിയുന്ന ഒരേയൊരുകാര്യം മാലിന്യക്കൂമ്ബാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവര്‍ക്ക് ശ്വാസം മുട്ട് , കണ്ണുനീറ്റല്‍ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷെ സംഗതിയുടെ കിടപ്പത്ര സുഖകരമല്ല. കുറഞ്ഞപക്ഷം ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചു ശരിയായ അവബോധമുള്ളവര്‍ക്കെങ്കിലും.

ലോകത്ത്‌ ചിരഞ്ജീവികള്‍ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളില്‍ ഒന്നാണ് ഡയോക്സിനുകള്‍. അതുകൊണ്ട് ഒരിക്കല്‍ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാല്‍ തലമുറ, തലമുറകളോളം അവര്‍ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകള്‍ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും, നിയമം വഴിയായി അത് തടയാനുള്ള കാരണവും.കൂടുതല്‍ എഴുതി ആരെയും ഭയപ്പെടുത്തണമെന്ന ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു. ഒരു Environmental Chemistry professor ആയിരുന്ന എനിക്ക് ഇത്രയെങ്കിലും കാര്യം സമൂഹത്തോട് പറയാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് എഴുതിയത്.

ഭാവിയില്‍ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളില്‍, അവരുടെ അനന്തര തലമുറകളില്‍ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങള്‍, വന്ധ്യത, കാന്‍സര്‍ എന്നിവയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ ആരും ഇന്നത്തെ തീപിടിത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്, പക്ഷേ ബന്ധം ഉണ്ടാവുമെന്ന് ഏതൊരു Environmental Chemistry ക്കാരനും ഉറപ്പാണ്.മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അണുബോംബുകളെക്കാള്‍ മാരകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക