ഒരുനാടിന്‍റെയാകെ കുടിവെള്ളം മുട്ടിച്ച് മലപ്പുറം പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ഉണ്ടായ ഡീസല്‍ ചോര്‍ച്ച. കിണറുകള്‍ എപ്പോള്‍ വേണമെങ്കിലും കത്താമെന്ന നിലയിലായതോടെ ആശങ്കയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ഡീസല്‍ ചോര്‍ച്ച വ്യക്തമായതോടെ 1.9 കിലോമീറ്റര്‍ പരിധിയിലെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി അതികൃതര്‍.
കഴിഞ്ഞ 22ആം തീയതി പരിയാപുരം ഫാത്തിമ മാതാ പള്ളിക്ക് സമീപത്തെ എസ്‌എച്ച് കോണ്‍വെന്‍റിലെ കിണറ്റില്‍ നിന്ന് തീ പടര്‍ന്നതോടെയാണ് ഡീസല്‍ ചോര്‍ച്ചയുടെ അപകടം നാട് തിരിച്ചറിഞ്ഞത്. ഇന്നും പരിസരത്തെ മിക്ക വീടുകളിലെയും കിണറ്റിലെ വെള്ളത്തിന് മുകളില്‍ ഡീസലാണ്. കിണറിലെ വെള്ളം നനച്ചാല്‍ പച്ചില പോലും നിന്ന് കത്തും. വിളക്ക് കത്തിക്കാനും കിണര്‍ വെള്ളം മതിയെന്ന് നാട്ടുകാര്‍ പറയുന്നു.
ടാങ്കര്‍ ലോറി മറിഞ്ഞ ഭാഗത്തെ കിണറുകളിലാണ് ഇന്ധനം പടര്‍ന്നത്. വെള്ളമെടുക്കാൻ മോട്ടോര്‍ ഓണ്‍ ചെയ്തപ്പോള്‍ കിണറില്‍ നിന്നും പുറത്തേക്ക് തീ പടര്‍ന്നത് ഏറെ നടക്കം നാട്ടുകാരിലുണ്ടാക്കിയിരുന്നു. ഈ പരിസരത്ത് ടാങ്കര്‍ ലോറി മറിഞ്ഞതിന് ശേഷം നാട്ടിലെ ഓരോ കിണറുകളിലെ വെള്ളത്തിലും ഡീസല്‍ പടരുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഡീസല്‍ മാറ്റാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്ന പരിഹാരമാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.