എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിബിസി ഡോക്യുമെൻററി വിവാദവുമായി ബന്ധപ്പെട്ടിട്ടാണ് കോൺഗ്രസ് പാർട്ടി വിട്ടത്. വിഷയത്തിലുള്ള അനിലിന്റെ ട്വീറ്റ് വിവാദമാവുകയും കോൺഗ്രസിലെ യുവ നേതാക്കൾ അടക്കം പരസ്യ വിമർശനമായി രംഗത്ത് വരികയും ചെയ്തപ്പോഴാണ് പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവച്ച് അനിൽ കോൺഗ്രസ് വിട്ടത്. അതിനുശേഷം അദ്ദേഹം നടത്തിയ പ്രസ്താവനങ്ങളിൽ പലതിലും നരേന്ദ്രമോദി അനുഭാവം വ്യക്തമായിരുന്നു.
പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് കോൺഗ്രസ് വിട്ട് അനിൽ ബിജെപിയോട് സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. എ കെ ആന്റണിയുടെ മകൻ എന്നതിനപ്പുറം ഒരു സാങ്കേതികവിദ്യ വിദഗ്ധൻ എന്ന നിലയിലാവും അനിലിനെ ബിജെപി ഉപയോഗിക്കുക. ഡൽഹി കേന്ദ്രീകരിച്ച് ബിജെപിയുടെ സുപ്രധാന ഐടി ടീമിന്റെ ഭാഗമായിട്ടാവും അനിൽ പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കോൺഗ്രസ് തിരിച്ചറിയാതെ പോയ വൈദഗ്ധ്യം
സോഷ്യൽ മീഡിയ ചുമതലക്കാരനായിട്ടാണ് അനിലിനെ കോൺഗ്രസ് കേരളത്തിൽ വിനിയോഗിച്ചത്. എന്നാൽ സാങ്കേതികവിദ്യ രംഗത്ത് ഡാറ്റ അനലിറ്റ്ക്സ് വിദഗ്ധനായ അനിൽ ആന്റണിക്ക് സോഷ്യൽ മീഡിയയിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയും, സാങ്കേതികവിദ്യയും, ഡേറ്റ അനലിറ്റിക്സ് സാധ്യതകളും വേർ തിരിച്ചറിയാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടു കൂടിയാണ് ഇയാളെ സോഷ്യൽ മീഡിയ ചുമതല ഏൽപ്പിച്ചു കൊടുത്തതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ അനിൽ ആന്റണിയുടെ ഡേറ്റ അനലിറ്റിക്സ് വൈദഗ്ധ്യം ബിജെപി പരമാവധി ചൂഷണം ചെയ്യാനാണ് സാധ്യത.