സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കി. ഇന്ധന സര്‍ചാര്‍ജായാണിത്. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍നിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു.

വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ചാര്‍ജ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍‍ഡിന്റെ ആവശ്യം.

2021 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയും കഴിഞ്ഞവര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച്‌ 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തല്‍ക്കാലം പരിഗണിക്കേണ്ടെന്നും ബോര്‍ഡിന്റെ കണക്കുകള്‍ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാല്‍ മതിയെന്നും കമ്മിഷന്‍ തീരുമാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക