കേരളത്തില്‍ ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര ഇന്‍റലിജൻസ്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം. സുരേഷ് ഗോപി പ്രതീക്ഷ വെക്കുന്ന തൃശൂരില്‍ പക്ഷെ എല്‍.ഡി.എഫ് സാധ്യതയാണ് ഇന്‍റലിജൻസ് പറയുന്നത്. എല്‍.ഡി.എഫിന്‍റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് റിപ്പോർട്ട്. കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വമാണ് കോണ്‍ഗ്രസിന് ആലപ്പുഴയില്‍ നേട്ടമായത്. ശോഭ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം ആലപ്പുഴയില്‍ സി.പി.എമ്മിന് തിരിച്ചടിയാകും.
ആറ്റിങ്ങല്‍, മാവേലിക്കര, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ തുണക്കുമെന്നും ഇക്കാരണത്താല്‍ ഈ നാല് മണ്ഡലങ്ങളില്‍ മിക്കതും യു.ഡി.എഫ് സാധ്യത നിലനില്‍ക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി കഴിഞ്ഞ തവണ എൻ.ഡി.എ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് പിടിക്കും. വടകരയിലും കോഴിക്കോട്ടും ബി.ജെ.പിക്ക് വോട്ട് വർധിക്കും.
മുസ്ലിം ലീഗിന് മലബാറില്‍ അടിതെറ്റില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ വിജയം ഷാഫി പറമ്ബിലിനാകും. കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വിജയവും ഏറെക്കുറെ ഉറപ്പാണ്. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിന്‍റെ ഗുണം എല്ലാ തലത്തിലും ഇക്കുറിയും യു.ഡി.എഫിന് കിട്ടുമെന്നും നിഗമനമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.