തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ വൈദ്യുത ചാർജ്ജ് കൂട്ടാൻ പിണറായി സർക്കാർ. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നവംബറില്‍ വരുത്തിയ വർധനയുടെ കാലാവധി ജൂണ്‍ 30-ന് തീരുകയാണ്.
2023 ഏപ്രില്‍ ഒന്നുമുതല്‍ 2027 മാർച്ച് 31 വരെയുള്ള നിരക്ക് തീരുമാനിക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ കമ്മിഷൻ അന്തിമ ഉത്തരവിട്ടിട്ടില്ല. പകരം ഈ വർഷം ജൂണ്‍ 30 വരെയുള്ള നിരക്ക് നിശ്ചയിച്ച് ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഈ കാലാവധി കഴിയുന്നതോടെ പുതിയനിരക്ക് നിശ്ചയിക്കേണ്ടിവരും.
40 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇടക്കാല ഉത്തരവില്‍ ശരാശരി 20 പൈസയാണ് കൂട്ടിയത്. ജൂണില്‍ പുനഃപരിശോധിക്കേണ്ടതിനാലാണ് വർധന 20 പൈസയില്‍ ഒതുക്കിയത്. ജൂലായ് ഒന്നുമുതല്‍ പുതിയനിരക്ക് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാൻ സമയമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കമ്മിഷൻ ഇതിന് തയ്യാറായിട്ടില്ല. നാലുവർഷത്തെ അപേക്ഷ നിലവിലുള്ളതിനാല്‍ ബോർഡ് പുതിയ അപേക്ഷ നല്‍കേണ്ടതില്ല. ഉപഭോക്താക്കളില്‍നിന്ന് തെളിവെടുത്തശേഷമായിരിക്കും കമ്മിഷന്റെ തീരുമാനം.
കെ.എസ്.ഇ.ബി.യുടെ 2022-23ലെ നഷ്ടത്തില്‍ 750 കോടി രൂപ സർക്കാർ ഏറ്റെടുത്തു. ഇതു കഴിച്ചുള്ള നഷ്ടമേ നിരക്കുവർധനയ്ക്ക് കണക്കാക്കൂ. എന്നാല്‍, വൈദ്യുതി ഉപഭോഗം കൂടിയതും കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിക്കരാറുകള്‍ റദ്ദാക്കുകയും ചെയ്തതോടെ വൈദ്യുതി വാങ്ങല്‍ ചെലവ് കൂടിയിട്ടുണ്ട്. ഇത് ബോർഡിനെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം നിരക്ക് വർദ്ധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.