സംസ്ഥാനത്ത് 2020തില്‍ കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ലോകായുക്തയുടെ കണ്ടെത്തിലില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആരോഗ്യ വകപ്പ് സെക്രട്ടറി രാജന്‍ കോബ്രഗഡെ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഒക്ടോബറിലാണ് മഹിള കോണ്‍ഗ്രസ് നേതാവായ വീണ എസ് നായരുടെ പരാതിയിന്മേല്‍ ശൈലജയ്ക്കും ആരോഗ്യ വകുപ്പിന് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത നോട്ടീസ് അയച്ചത്. കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്ന പരാതിയിന്മേലാണ് ലോകായുക്തയുടെ ഇടപെടല്‍. പിപിഇ കിറ്റിന് പുറമെ കൈയുറ, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയതിലും അഴിമിതയുണ്ടെന്നാണ് ആരോപണം.
ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജയ്ക്കായിരുന്നു കിറ്റുകള്‍ വാങ്ങാനുള്ള ചുമതലയുണ്ടായിരുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോകായുക്ത വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിക്കാന്‍ മുഖ്യമന്ത്രിയുടെ സമ്മതമുണ്ടായിരുന്നുയെന്ന് ശൈലജ നേരത്തെ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. 500 രൂപ വിലയുള്ള കിറ്റാണ് അന്ന് ആരോഗ്യ വകുപ്പ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയതെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ.