മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്ബനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്ബനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്സാലോജിക് കമ്ബനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്ബനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.
കരിമണല്‍ കമ്ബനിയായ സി.എം.ആര്‍.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടക്കും. മൂന്നു സ്ഥാപനങ്ങളും നടത്തിയ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന അന്വേഷണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. വീണ വിജയന്റെ അവിഹിത സ്വത്തു സമ്പാദനം രാഷ്ട്രീയ മണ്ഡലങ്ങളിൽ വീണ്ടും ചർച്ചയായി ഉയർന്നു വരുന്നത് മുഖ്യമന്ത്രിക്കും, മുഹമ്മദ് റിയാസിനും തിരിച്ചടികയാണ്. പ്രതിപക്ഷം ഈ വീണു കിട്ടിയ വഴി കൃത്യമായി ഉപയോഗിക്കും എന്നതും ഉറപ്പാണ്.