മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറല്‍സ് ആൻഡ് റൂട്ടൈല്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയില്‍ നിന്ന് മൂന്ന് വര്‍ഷമായി മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്. വീണയും സിഎംആറലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തര്‍ക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം.
വീണയുടെ കമ്ബനിയായ എക്സാലോജിക്കിന്റെ സാമ്ബത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം.മാസപ്പടി ഇനത്തില്‍ വീണാ വിജയൻ പണം കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് സിഎംആര്‍എല്‍ വീണയ്‌ക്ക് പണം നല്‍കിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.
വീണയും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി 2016 ഡിസംബറില്‍ ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ ലഭിക്കാൻ സിഎംആര്‍എല്‍ കമ്ബനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി വീണയുടെ കമ്ബനിയായ എക്‌സാലോജിക്കുമായി 2017 മാര്‍ച്ചില്‍ മറ്റൊരു കരാറും ഉണ്ടാക്കി. 2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്സാലോജിക്കിനുമായി ലഭിച്ചത്. ഇതില്‍ 55 ലക്ഷം രൂപ വീണയ്‌ക്ക് മാത്രമായി കമ്ബനി നല്‍കിയതാണ്.
എന്നാല്‍ ഈ തുക നല്‍കിയതിന് പകരം കരാര്‍ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫിസര്‍മാര്‍ മൊഴി നല്‍കി. ഈ മൊഴി പിൻവലിക്കാനായി കമ്ബനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകള്‍ക്കു പണം നല്‍കുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയമാണ്. എന്നാല്‍, വീണയ്‌ക്കും കമ്ബനിക്കും വേണ്ടി നടത്തിയ പണമിടപാട് നിയമവിരുദ്ധമാണെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.