സഹകരണ സംഘങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുകയും ഗുരുതരമായ വായ്പാ ക്രമക്കേട് നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളില്‍ നിന്നും പണം പിൻവലിക്കാനുള്ള തിരക്കിലാണ് നിക്ഷേപകര്‍. സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെയും അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് നിക്ഷേപകര്‍ പിൻവലിച്ചത്.
കണക്ക് കാണിക്കാൻ മടിച്ചും പലിശ കൂടുതല്‍ പ്രതീക്ഷിച്ചുമാണ് ഭൂരിപക്ഷം നിക്ഷേപകരും സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ സംഘങ്ങളും സിപിഎമ്മിന്റെ ഭരണാധീനതയിലാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിച്ചതോടെ നിക്ഷേപകരും ആശങ്കയിലായി. 50,000 രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവരാണ് പണം പൂര്‍ണമായും പിൻവലിക്കുന്നത്.
ബാങ്കിന് ധന പ്രതിസന്ധിയില്ലെന്ന് നിക്ഷേപകരെ ബോധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക്. അപ്രതീക്ഷിതമായി പണം പിൻവലിച്ചതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബാങ്കുകളും. അതേസമയം സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.