കോട്ടയം: കേരള കോണ്‍ഗ്രസ് എം ബിജെപിയുമായി അടുക്കുന്നു എന്ന അഭ്യൂഹം കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചര്‍ച്ചാ വിഷയം. വിഴിഞ്ഞം, കെ റെയില്‍ വിഷയങ്ങളില്‍ ഇടത് മുന്നണിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ജോസ് കെ മാണി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തെ പരസ്യമായി പിന്തുണച്ചും ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുമുണ്ട്.
ഇടതു മുന്നണിയില്‍ എത്തിയ കാലം മുതല്‍ അവഗണനയാണ് സഹിക്കേണ്ടി വരുന്നത് എന്ന പരാതി അണികള്‍ക്ക് മാത്രമല്ല, നേതാക്കള്‍ക്കുമുണ്ട്. കുറ്റ്യാടി സീറ്റ് തങ്ങള്‍ക്ക് തരുകയും സിപിഎം സ്വന്തം നിലക്ക് അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വരികയും ചെയ്തത് മുതല്‍ ആരംഭിച്ചതാണ് കേരള കോണ്‍ഗ്രസിന്റെ അതൃപ്തി. എന്നാല്‍, മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഇടത് മുന്നണിയില്‍ തുടരാന്‍ തീരുമാനിച്ചതും. ഉടന്‍ യുഡിഎഫിലേക്ക് മടങ്ങുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ജോസ് കെ മാണിക്കും നല്ല നിശ്ചയമുണ്ട്.
കേരള രാഷ്ട്രീയത്തിലെ സവിശേഷ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാകും എന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വെക്കുന്ന ഹിന്ദു – ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് കേരള കോണ്‍ഗ്രസ് എമ്മിനെക്കാള്‍ മികച്ച മാര്‍ഗം വേറെയില്ലെന്നത് ബിജെപിക്കും അറിയാം. ബിജെപിക്കൊപ്പം നിന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം ലഭിക്കുമെന്നതാകും കേരള കോണ്‍ഗ്രസ് എമ്മിനെ പ്രലോഭിപ്പിക്കുന്നതും. എങ്കിലും ക്രൈസ്തവ സഭകളുടെ പരിപൂര്‍ണ സമ്മതം ഇല്ലാതെ ജോസ് കെ മാണി കൂടാരം മാറാന്‍ ഇടയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ ശ്രീധരന്‍ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എറണാകുളം ആലുവ പാലസില്‍ ഇരു നേതാക്കളും തമ്മില്‍ കണ്ടത്. ആലുവ പാലസിന്റെ റിസപ്ഷനില്‍ വച്ച് യാദൃശ്ചികമായി ശ്രീധരന്‍പിള്ളയെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതിനപ്പുറം ഒരു രാഷ്ട്രീയ ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് എമ്മും വിശദീകരിക്കുന്നു.