കൊച്ചി:ശശി തരൂരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ തന്നെ മനഃപൂര്‍വ്വം വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.തനിക്ക് തരൂരുമായി യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ല.മറിച്ച് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണെന്ന് പറഞ്ഞ സതീശന്‍, തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പറഞ്ഞു.പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവ് വേദിയിലായിരുന്ന ശശി തരൂരുമായുള്ള പ്രശ്‌നങ്ങളിലുള്ള സതീശന്റെ വിശദീകരണം.
വിവാദങ്ങള്‍ക്ക് ശേഷം തരൂരിനെ ആദ്യം കാണുന്നത് കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ ലോഞ്ചില്‍ വച്ചാണ്.അവിടെ വെച്ച് അദ്ദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയും സംസാരിക്കുകയുമാണ് താന്‍ ചെയ്തത്.ക്യാമറക്ക് മുന്നില്‍ തരൂര്‍ ജീ എന്ന് വിളിച്ച് കെട്ടിപ്പിടിക്കാത്തതാണോ കുറ്റം.ക്യാമറക്ക് മുന്നില്‍ കാപട്യം നിറഞ്ഞ സ്‌നേഹം കാട്ടാന്‍ തനിക്കറിയില്ല. വാര്‍ത്തയാക്കാന്‍ ഒന്നുമില്ലെങ്കില്‍ ഇന്ന് തരൂരൂം സതീശനും തമ്മില്‍ മിണ്ടുമോ എന്നാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസിന്റെ എംപി യാണ്.ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാതെ ഇരിക്കാനെന്താണ് കാര്യം. ഇന്നത്തെ പരിപാടിയില്‍ രണ്ട് പേര്‍ക്കും രണ്ട് സമയത്തായി പരിപാടി. അതുകൊണ്ടാണ് തമ്മില്‍ കാണാന്‍ കഴിയാഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
ശശി തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം.തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തരൂരിനെ താന്‍ ഗൗനിച്ചില്ലെന്ന രീതിയില്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചു.ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് താന്‍ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്.പിന്നെ വീണ്ടും വേദിയില്‍ കണ്ടപ്പോള്‍ ആദ്യം കണ്ട രീതിയില്‍ സംസാരിക്കണമെങ്കില്‍ താന്‍ അഭിനയിക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
തനിക്ക് ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞ വി ഡി സതീശന്‍, അത് തനിക്ക് ഇല്ലാത്ത കഴിവുകള്‍ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി. ഓരോ കഥയിലും ഒരു വില്ലനുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ ഈ കഥയില്‍ താന്‍ വില്ലന്‍ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആരായാലും കോണ്‍ഗ്രസില്‍ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെടുത്തിയുള്ള വി ഡി സതീശന്റെ പ്രസ്താവന.സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന്‍ പറഞ്ഞു.മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല തങ്ങള്‍ ആരും തന്നെയന്നുമായിരുന്നു ശശി തരൂരിനെ ലക്ഷ്യമിട്ടുകൊണ്ട് സതീശന്‍ പറഞ്ഞത്.